ന്യൂഡെല്‍ഹി: സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കന്‍വാര്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുപി സര്‍ക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതല്‍ കന്‍വാര്‍ യാത്ര അനുവദിക്കുമെന്നാണ് യുപി സര്‍ക്കാര്‍ ആദ്യം നിലപാടെടുത്തത്.
യാത്രക്ക് അനുമതി നല്കിയ യുപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും സംഭവത്തില്‍ വിശദീകരണം ചോദിച്ച് യുപി സര്‍ക്കാരിനും കേന്ദ്രത്തിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് കോടതി വിമര്‍ശനം ഉന്നയിച്ചു.
“പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും”- കോടതി ചൂണ്ടിക്കാട്ടി. കന്‍വാര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന് സുപ്രീം കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകുകയായിരുന്നു.
കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിമർശനം ഉന്നയിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും ബാധ്യത ഉണ്ടെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും നേരത്തെ സമാന പ്രതികരണം അറിയിക്കുകയും യാത്രയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
Read also: പാര്‍ലമെന്റ് വർഷകാല സമ്മേളനം നാളെ തുടങ്ങും; ഇന്ധനവിലയും കോവിഡ് വീഴ്ചയും ആയുധമാക്കാൻ പ്രതിപക്ഷം