തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും പാർട്ടിയെയും മുന്നണിയെയും കളങ്കപ്പെടുത്തുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് നടപടി.
ജനുവരിയിലാണ് അംഗത്വം പുതുക്കേണ്ടിയിരുന്ന ക്യാംപയിന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത് ജൂണിലേക്ക് മാറ്റുകയായിരുന്നു. 2020 ജൂലൈയില്‍ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടും വിമര്‍ശനം തുടര്‍ന്നതോടെയാണ് കടുത്ത നടപടിയെന്നാണ് സൂചന. നേരത്തെയും പാർട്ടിയെയും മുന്നണിയെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ജയശങ്കറിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാല്‍, തനിക്ക് ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ബ്രാഞ്ച് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ജോലി ആവശ്യാർഥം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്ത. പിന്നീട് മാദ്ധ്യമങ്ങളിൽ വാര്‍ത്ത വന്നപ്പോഴാണ് തന്നെ പുറത്താക്കിയ കാര്യം അറിയുന്നതെന്നും, പുറത്താക്കിയ വിവരം ബന്ധപ്പെട്ടവര്‍ തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Read Also: ‘സ്ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടിവരും’; ബക്രീദ് ഇളവിൽ സുപ്രീം കോടതി