കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ആദ്യ ട്രയൽ റൺ വിജയകരം. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ ഷിപ്പ് യാർഡിന്റെ ഡോക്കിൽ നിന്നുമാണ് അറബിക്കടലിലേക്ക് പരീക്ഷണയോട്ടത്തിനായി പോയത്. ഉൾക്കടലിൽ വച്ച് നടത്തിയ പരിശോധനകൾ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
കപ്പൽ ഷിപ്പ് യാർഡിന്റെയും നാവിക സേനയുടെയും മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു. കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി. ട്രയൽ റൺ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ കപ്പൽ ഇന്ത്യൻ തീരത്തേക്ക് തിരിച്ചെത്തുമെന്ന് നാവികസേന അറിയിച്ചു.
ട്രയൽ പൂർത്തിയായ ശേഷം കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നും യുദ്ധക്കപ്പൽ പൂർണമായും നാവികസേന ഏറ്റെടുക്കും. തുടർന്നാവും ആയുധങ്ങൾ സ്‌ഥാപിക്കുന്നത് അടക്കമുള്ള നടപടികളിലേക്കും പരിശോധനകളിലേക്കും നാവികസേന കടക്കുക. കഴിഞ്ഞ ജൂണിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കപ്പൽ പരിശോധിച്ചിരുന്നു. കപ്പലിന്റെ അവലോകനം തൃപ്‌തികരമായിരുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്. ആത്‌മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമായാണ് കപ്പലിനെ വിലയിരുത്തുന്നത്.
Read also: കണ്ടെയ്‌നർ കോട്ട നിർമിച്ച് ഡെൽഹി പോലീസ്; ചെങ്കോട്ടയിൽ കർശന സുരക്ഷ