കാസർഗോഡ്: ഗവ. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ 160 കോടിയുടെ ഭരണാനുമതി. കിഫ്ബി വഴിയാണ് തുക അനുവദിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം, ഇലക്ട്രിക്കൽ അടക്കമുള്ള ആശുപത്രി ഉപകരണങ്ങൾ, ഹോസ്റ്റൽ, ക്വാർട്ടേഴ്സ്, മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി തുക വിനിയോഗിക്കാം. എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉൾപ്പടെയുള്ളവരുടെ നിരന്തര ശ്രമത്തിനൊടുവിലാണ് മെഡിക്കൽ കോളേജിന് ഭരണാനുമതി ലഭിച്ചത്.
മാസങ്ങൾക്ക് മുൻപ് പദ്ധതി സമർപ്പിച്ചെങ്കിലും പലവിധ കാരണങ്ങളാൽ ഭരണാനുമതി ലഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റൽ, ഡോക്ടർമാരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണത്തിനായി വികസന പാക്കേജിൽ നിന്ന് 2020 ഫെബ്രുവരിയിൽ 29 കോടി അനുവദിച്ചിരുന്നെങ്കിലും ആരോഗ്യ വകുപ്പിൽ നിന്ന് സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി ടെൻഡർ ചെയ്യാൻ സാധിച്ചിരുന്നില്ല.
2012ലെ ഉത്തരവ് പ്രകാരം മഞ്ചേരി, ഇടുക്കി, പത്തനംത്തിട്ട മെഡിക്കൽ കൊളേജുകൾക്ക് ഒപ്പമാണ് കാസർഗോഡ് മെഡിക്കൽ കോളേജും ആരംഭിക്കുന്നത്. എന്നാൽ, മറ്റു കോളേജുകൾ യാഥാർഥ്യമായിട്ടും കാസർഗോഡ് അക്കാദമിക് ബ്ളോക്കിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. നിലവിൽ ഈ ബ്ളോക്ക് കോവിഡ് ആശുപത്രിയാണ്. അതേസമയം, മെഡിക്കൽ കോളേജിലേക്കുള്ള റോഡ് പ്രവൃത്തി കാസർഗോഡ് വികസന പാക്കേജ് വഴി പത്തു കോടി ചിലവിൽ പൂർത്തീകരിച്ചു.
Read Also: കഞ്ചിക്കോട്ടെ കോവിഡ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നു; പരാതിയുമായി വ്യവസായികൾ