പാലക്കാട്: കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് മലിന ജലവും മാലിന്യവും ഒഴുകുന്നതായി പരാതി. കാഞ്ചോക്കോട്ട കിൻഫ്രയിൽ പ്രവൃത്തിക്കുന്ന കോവിഡ് സെന്ററിൽ നിന്നാണ് മലിനജലവും, മാലിന്യങ്ങളും പൊതുവഴികളിലേക്കും ജലാശയങ്ങളിലേക്കും ഒഴുകുന്നതായി പരാതി ഉയരുന്നത്. സംഭവത്തിൽ കിൻഫ്രയിലെ വ്യവസായികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോവിഡ് മാലിന്യങ്ങൾ ഇത്തരത്തിൽ അശാസ്‌ത്രീയമായി വലിച്ചെറിയുന്നതിലൂടെ രോഗം പകരുമെന്ന ഭീതിയിലാണ് വ്യവസായികൾ.
കോവിഡ് രോഗികളും ജീവനക്കാരും ഉപയോഗിക്കുന്ന സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞു കവിഞ്ഞാണ് മലിനജലം വ്യവസായ ശാലകളിലേക്ക് ഉൾപ്പടെ ഒഴുകുന്നത്. ഈ വെള്ളം സമീപത്തെ കുളത്തിലും നിരവധിപേർ ഉപയോഗിക്കുന്ന കോരയാർ പുഴയിലും എത്തുന്ന ആശങ്കയിലാണ് വ്യവസായികൾ. കൈയുറകളടക്കമുള്ള കോവിഡ് മാലിന്യങ്ങൾ ഇത്തരത്തിൽ പരിസര പ്രദേശങ്ങളിലേക്ക് ഒഴുകുന്നതിൽ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുത്തില്ലെന്നും വ്യവസായികൾ പറഞ്ഞു.
സെന്ററിൽ 1000 രോഗികൾക്ക് താമസിക്കാൻ ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇത്രയും പേർക്കുള്ള ബാത്ത് റൂം സൗകര്യം പോലും ഇവിടെ ഇല്ലെന്നാണ് പരാതി. നിലവിൽ ഇവിടെ കക്കൂസ് ടാങ്ക് നിറഞ്ഞുകവിഞ്ഞു ഒഴുകുകയാണ്. വ്യവസായ ശാലയ്‌ക്ക് ഉള്ളിലേക്കും കോവിഡ് രോഗികൾ ഉപയോഗിച്ച മലിനജലം ഒഴുകുകയാണെന്നാണ് പരാതി. സംഭവത്തിൽ അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു.
Read Also: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി