കോഴിക്കോട്: ആരോഗ്യ മന്ത്രിയുടെ ഇടപെടലിൽ രണ്ടര മാസം മാത്രം പ്രായമുള്ള കുട്ടിക്ക് പുതുജീവൻ. കണ്ണൂർ സ്വദേശികളായ കാട്ടാമ്പളളി ഷാനവാസ്-ഷംസീറ ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള ഹൈസിൻ ഷാനാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പുതുജീവൻ ഉണ്ടായത്. ജനിച്ചയുടൻ തന്നെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിലായ കുട്ടിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്താൻ വേണ്ട ഇടപെടലുകൾ നടത്തിയാണ് മന്ത്രി സഹായഹസ്‌തവുമായി എത്തിയത്.
ഹൃദയം മാറ്റിവെക്കൽ മാത്രമാണ് കുട്ടിയുടെ ജീവൻ നിലനിർത്താൻ പരിഹാരം ഉള്ളുവെന്നായിരുന്നു ഡോക്‌ടർമാർ നിർദ്ദേശിച്ചിരുന്നത്. തുടർന്ന് ഇവർ സാമ്പത്തിക പരാധീനതകൾ മറന്ന് ശസ്‌ത്രക്രിയ നടത്താനായി കുഞ്ഞിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മാറ്റി വെയ്‌ക്കാനുള്ള ഹൃദയത്തിനായി സംസ്‌ഥാന സർക്കാരിന്റെ ഹൃദയം പദ്ധതിയിൽ പേര് രജിസ്‌റ്റർ ചെയ്‌ത് കാത്തിരിക്കുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയത്.
ഇതിനിടെയാണ് പിതാവ് ഷാനവാസ് ചൊവ്വാഴ്‌ച രാവിലെ കുട്ടിയുടെ രോഗവിവരം ഫേസ്‌ബുക്ക് വഴി മെസേജ് അയച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെ അറിയിച്ചത്. ഷാനവാസിന്റെ സന്ദേശത്തിൽ മന്ത്രി ഉടൻ നടപടി എടുക്കുകയായിരുന്നു. തുടർന്ന്, ചൊവ്വാഴ്‌ച വൈകുന്നേരം കൊച്ചി കിംസിൽ കുട്ടിയെ എത്തിച്ച് ശസ്‌ത്രക്രിയ നടത്തണമെന്ന നിർദ്ദേശവും ലഭിച്ചു. ഉടൻ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തി കുട്ടിയുടെ ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു.
ഇന്നലെ ആരോഗ്യമന്ത്രി ഷാനവാസിനെ വിളിച്ച് കുട്ടിയുടെ വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്‌തു. പുതു ഹൃദയത്തിൽ ഹൈസിന്റെ ശരീരത്തിൽ മിടിപ്പ് തുടങ്ങിയതായി പിതാവ് മന്ത്രിയെ അറിയിച്ചു. ഹൈസിന്റെ പുതുജീവിതത്തിനായി എല്ലാവരും പ്രാർഥനയിലാണെന്നും പിതാവ് പറഞ്ഞു. മന്ത്രിക്ക് നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല. പ്രസവശേഷം രണ്ടു മാസത്തിന് അടുത്തെത്തിയപ്പോഴാണ് കുട്ടി പാൽ കുടിക്കാനും ശ്വാസം എടുക്കാനും ബുന്ധിമുട്ടുന്നതായി മാതാപിതാക്കൾ കണ്ടെത്തിയത്.
തുടർന്ന്, വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടിയുടെ ഹൃദയത്തിലെ നാല് വാൽവുകളിൽ രണ്ടെണ്ണം ചെറുതാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് നിരവധി ചികിൽസകളാണ് കുട്ടിക്ക് നടത്തിയത്. ഇതോടെ ഹൃദയം മാറ്റിവെക്കലാണ് ഫലപ്രദമായ പരിഹാരമെന്ന് ഡോക്‌ടർമാർ നിർദ്ദേശിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ ഷാനവാസിന് കുട്ടിയുടെ ചികിൽസാ ചിലവുകൾ താങ്ങാവുന്നതിനും മേലെയായിരുന്നു.
Read Also: ജില്ലയിലെ വിനോദസഞ്ചാര മേഖലകളിൽ നവീകരണ പദ്ധതികളുമായി ടൂറിസം വകുപ്പ്