കോഴിക്കോട്: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലവയല്‍ സ്വദേശി വിജയന്, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് നാല്‍പ്പത്തി നാലര പവന് സ്വര്‍ണം കവര്‍ച്ച ചെയ്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രെഫസറായ സ്വപ്നാ നമ്പ്യാരുടെ മലാപ്പറമ്പിലെ വീട് കുത്തിത്തുറന്ന് 42.5 പവന് കവര്‍ച്ചയാണ് പ്രതികൾ നടത്തിയത്.
കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. തുടര്‍ന്ന് കവര്‍ച്ചാ സംഘത്തെ പിടികൂടാനായി മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ വിജയന് എന്ന കട്ടി വിജയന് 2007ല്‍ മാവൂര്‍ സ്വദേശി വിഭാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു.
മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായ ഇയാളും കൂട്ടാളികളും അന്ന് ലോക്കപ്പിന്റെ പിന്‍ഭാഗത്തെ ചുമര് കുത്തിത്തുറന്ന് രക്ഷപ്പെടുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലുമായി വിജയന്റെ പേരില്‍ അഞ്ഞൂറോളം കേസുകളുണ്ടായിരുന്നതായി ചേവായൂര്‍ പോലീസ് പറഞ്ഞു. നാല്പതോളം കേസുകള്‍ നിലവിലുണ്ട്.
മോഷ്ടിക്കുന്ന മുതല്‍ മേട്ടുപ്പാളയത്ത് എത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി. ഇയാളുടെ സംഘത്തിലുളള കൂടുതല്‍ പേരെ പിടികൂടാനുളളതായി പോലീസ് പറഞ്ഞു. സമീപകാലത്ത് ജില്ലയിലെ പരിസര പ്രദേശങ്ങളിലും റിപ്പോര്‍ട് ചെയ്ത കവര്‍ച്ചാ കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ചേവായൂര്‍ പോലീസ് അറിയിച്ചു.
National News: യുപി മുന്‍ മുഖ്യമന്ത്രിയുടെ മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും








































