ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്‍ മന്ത്രി ജി സുധാകരന് വീഴ്ച പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ. സുധാകരന് അമ്പലപ്പുഴയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്ന എല്‍ഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ ആരോപണം ശരിവെക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍. സലാമിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ സുധാകരന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് എളമരം കരീം, കെജെ തോമസ് എന്നിവരടങ്ങിയ കമ്മീഷന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്വേഷണ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്.
സുധാകരനെതിരെ എച്ച് സലാം നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. പ്രചാരണത്തിനിടെ സാമ്പത്തിക പ്രയാസം ഉണ്ടായപ്പോള്‍ മന്ത്രിയായിരുന്ന സുധാകരന് സഹായിച്ചില്ല, സലാം എസ്ഡിപിഐക്കാരനാണെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ സുധാകരന് പ്രതിരോധിക്കാതെ മൗനം പാലിച്ചു, സലാമിന്റെ സ്ഥാനാർഥിത്വം പൂര്‍ണ മനസോടെ അംഗീകരിക്കാന്‍ സുധാകരന് തയ്യാറായില്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ. ഇവ സ്ഥിരീകരിച്ചു കൊണ്ടാണ് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട് നൽകിയത്.
അതേസമയം, സുധാകരനെതിരെ എന്ത് നടപടിയെടുക്കണം എന്നത് സംബന്ധിച്ച് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉണ്ടായില്ല. കോടിയേരി ബാലകൃഷ്ണൻ കോവിഡ് ബാധിച്ച് ചികിൽസയിലായതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷം മാത്രമേ ഇതുസംബന്ധിച്ച ചര്‍ച്ച ഉണ്ടാവുകയുള്ളൂ.
സിപിഎം രീതി അനുസരിച്ച് ഒരാള്‍ ഏത് കമ്മിറ്റിയിലെ അംഗമാണോ ആ കമ്മിറ്റിയിലാണ് നടപടി സംബന്ധിച്ച് ചര്‍ച്ച നടക്കുക. ജി സുധാകരന് സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ കോടിയേരി തിരിച്ചെത്തിയ ശേഷം നടക്കുന്ന യോഗത്തിലാണ് അന്വേഷണ റിപ്പോർട് ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം.
Also Read: ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം