കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് പശ്‌ചിമ ബംഗാൾ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) നോട്ടീസ് അയച്ചു. തിങ്കളാഴ്‌ചക്ക് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സുവേന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥൻ 2018ൽ ആത്‍മഹത്യ ചെയ്‌ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിക്ക് കൽക്കരി കുംഭകോണ കേസിൽ തിങ്കളാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ സമൻസ് കിട്ടിയതിന് പിന്നാലെയാണ് ഈ നടപടി.
അതേസമയം, നോട്ടീസ് കിട്ടിയതിനെ കുറിച്ച് പ്രതികരിക്കാൻ സുവേന്ദു അധികാരി തയ്യാറായില്ല. എന്നാൽ, ഇത് സ്‌ഥിരീകരിക്കുന്ന പ്രതികരണം ബിജെപി വക്‌താവിൽ നിന്ന് ഉണ്ടായി. പ്രതികാര രാഷ്‌ട്രീയം ആണ് ഇതെന്നായിരുന്നു ബിജെപി വക്‌താവിന്റെ പ്രതികരണം.
“സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചപ്പോൾ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു. അന്ന് അദ്ദേഹം ദൈവമായിരുന്നു. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്നു, മമത ബാനർജിയെ പരാജയപ്പെടുത്തി, അദ്ദേഹം ഒരു അസുരനായി മാറിയിരിക്കുന്നു. മമത ബാനർജിയുടെ തോൽവി തൃണമൂലിന് ദഹിച്ചിട്ടില്ല. ഇത് പ്രതികാര രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല,”- ബിജെപി വക്‌താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
2018ലാണ് സുവേന്ദു അധികാരിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥൻ തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിച്ചത്. കഴിഞ്ഞ ജൂലായിൽ, തൃണമൂൽ കോൺഗ്രസ് മൂന്നാം തവണയും അധികാരത്തിൽ വന്നതിന് ശേഷം ഭർത്താവിന്റെ മരണത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മിഡ്നാപൂർ ജില്ലയിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.
Most Read: പഞ്ച്ഷീറിൽ 600 താലിബാന്‍ ഭീകരരെ വധിച്ചതായി പ്രതിരോധ സേന