ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി മാണിക്കുന്നേൽ ബിനോയ് കുറ്റം സമ്മതിച്ചതായി പോലീസ്. കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് പറഞ്ഞു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ് മൊഴി നൽകി.
സിന്ധുവിനെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ഒളിവിൽ പോയ ബിനോയിയെ ഇന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടുക്കി പെരിഞ്ചാംകുടിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും ആയി ഒളിവിൽ കഴിഞ്ഞ ഇയാൾ രണ്ട് ദിവസം മുൻപാണ് പെരിഞ്ചാംകുടിയിൽ എത്തിയത്. പെരിഞ്ചാംകുടി തേക്കുമുള പ്ളാന്റേഷനില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിനോയ് പിടിയിലാകുന്നത്.
ഈ മാസം മൂന്നിനാണ് പണിക്കൻകുടിയിൽ വാടകക്ക് താമസിച്ചു വരികയായിരുന്ന കാമാക്ഷി താമഠത്തിൽ സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്‌റ്റ് 12 മുതലാണ് 45കാരിയായ സിന്ധുവിനെ കാണാതായതെന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിന്ധുവിനൊപ്പം താമസിച്ചിരുന്ന ബിനോയിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ സിന്ധുവിന്റെ മൃതദേഹം കണ്ടത്.
സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. മൃതദേഹം ഒളിപ്പിക്കാൻ വൻ ശ്രമങ്ങളാണ് പ്രതി നടത്തിയത്. വസ്‍ത്രം പൂർണമായും മാറ്റി മൃതദേഹം പ്‌ളാസ്‌റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാൽ പോലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു.
ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിനോയ്. വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്യപ്പെട്ടതിൽ അടിപിടി കേസുകളാണ് കൂടുതലും. ഭാര്യയെ ഉപദ്രവിച്ച കേസിൽ ഇയാൾ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
Most Read: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ