കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ്. വ്യാജ വാർത്തകളുടെയും പണം നൽകിയുള്ള പെയ്ഡ് വാർത്തകളുടെയും കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. മാദ്ധ്യമ പ്രവർത്തകൻ എൻ രാജേഷിന്റ കോഴിക്കോട് നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമ സ്ഥാപനങ്ങൾ വ്യവസായമായതോടെ വാർത്തകൾ വിൽപനച്ചരക്കായി മാറിയെന്നും സ്പീക്കർ വിമർശിച്ചു. ഇപ്പോൾ ലാഭം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. സത്യം മാത്രം പറഞ്ഞാൽ ലാഭം കിട്ടില്ല. അങ്ങനെയാവുമ്പോൾ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദൃശ്യ പൊലിമയോടെ ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാദ്ധ്യമങ്ങൾ. കൂടാതെ വസ്തുത വിരുദ്ധ പ്രചാരണം നടക്കുന്ന കാലം കൂടിയാണിത്.
മാദ്ധ്യമങ്ങളെ നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരാളാണ് താനെന്നും സ്പീക്കർ പറഞ്ഞു. കൂടാതെ, ജനാധിപത്യമെന്നാൽ സ്വാതന്ത്ര്യം ആണ്. ഇത് രണ്ടുമില്ലാത്ത നാട്ടിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഉണ്ടാകില്ല. അതേസമയം, സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ചെറുക്കേണ്ടത് മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
Read Also: സംസ്ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്സിൻ കൂടി അനുവദിച്ചു