ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) യുടെ അംഗീകാരം വീണ്ടും വൈകിയേക്കും. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ള്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ കോവാക്സിൻ വിവിധ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതകിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ് കൂടുതൽ വിവരങ്ങൾ ലോകാരോഗ്യ സംഘടന ആരാഞ്ഞിട്ടുള്ളത്.
അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. കോവാക്സിന് ഡബ്ള്യൂഎച്ച്ഒഎച്ച്ഒയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി കോവാക്സിന് ഉടൻ ലഭിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറാണ് കഴിഞ്ഞയാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കോവാക്സിന് ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്ന് വാക്സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ചെയർമാൻ ഡോ. വികെ പോളും പറഞ്ഞിരുന്നു. ഭാരത് ബയോടെകും ഐസിഎംആറും ചേർന്നാണ് കോവാക്സിൻ നിർമ്മിക്കുന്നത്. നിലവിൽ കോവാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്.
വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ ഡബ്ള്യൂഎച്ച്ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും മറ്റും കോവാക്സിനെ പരിഗണിക്കുന്നില്ല. വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തിൽ ഭാരത് ബയോടെക് ഡബ്ള്യൂഎച്ച്ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. അടിയന്തര ഉപയോഗങ്ങൾക്ക് വേണ്ടി അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
Must Read: ‘ഗുലാബ്’ ഷഹീന് ചുഴലിക്കാറ്റായി മാറാന് സാധ്യത; മുന്നറിയിപ്പ്