കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ വേണ്ടിയാണ് തസ്‌തികകള്‍ സൃഷ്‌ടിക്കുന്നത്. ആശുപത്രിയിലേക്ക് ആവശ്യമായ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്‌മിനിസ്ട്രേറ്റിവ് വിഭാഗങ്ങളിലായാണ് പുതിയ തസ്‌തികകള്‍.
സൂപ്രണ്ട്, ആര്‍.എം.ഒ, 16 ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, 6 കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, 16 അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് 1, 6 ഹെഡ് നഴ്‌സ്, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 1, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2, നാല് ലാബ് ടെക്‌നീഷ്യന്‍, ഒരു സ്‌റ്റോര്‍ സൂപ്രണ്ട്, ഒരു ഫാര്‍മസിസ്റ്റ് സ്‌റ്റോര്‍ കീപ്പര്‍, നാല് ഫാര്‍മസിസ്റ്റ്, രണ്ട് റേഡിയോഗ്രാഫര്‍, രണ്ട് ഇസിജി ടെക്‌നീഷ്യന്‍, 25 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 ഹോസ്‌പിറ്റൽ അറ്റന്‍ഡന്റ് ഗ്രേഡ് 1, 20 ഹോസ്‌പിറ്റൽ അറ്റന്‍ഡന്റ് ഗ്രേഡ് 2, 3 പാര്‍ട്ട് ടൈം സ്വീപ്പര്‍, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, പ്ലമ്പര്‍, ഇലക്‌ട്രീഷ്യൻ, രണ്ട് ഡ്രൈവര്‍, ജൂനിയര്‍ സൂപ്രണ്ട്, രണ്ട് സീനിയര്‍ ക്ലാര്‍ക്ക്, രണ്ട് ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് തസ്‌തികകള്‍ സൃഷ്‌ടിച്ചിരിക്കുന്നത്.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടു കൂടി കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ ടാറ്റ ഗ്രൂപ്പ് ആശുപത്രി നിര്‍മ്മിച്ചത്. 553 കിടക്കകളോടുകൂടിയ ആശുപത്രിയാണ് കുറഞ്ഞ കാലയളവിനുള്ളില്‍ സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക്, കോവിഡ് നിയന്ത്രണ വിധേയമായാല്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. ജില്ലയിലെ ചികിത്സ സൗകര്യം വര്‍ധിപ്പിക്കുന്നതിനും ആശുപത്രി സഹായിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Read also: ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു