മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് ബേപ്പൂർ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊന്നാനിയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞിരുന്നു. നാലു പേരാണ് ഫൈബര്‍ തോണി മറിയുമ്പോൾ അതിൽ ഉണ്ടായിരുന്നത്.
ഇതിൽ ഹംസകുട്ടി എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു. അപടത്തിൽപ്പെട്ട രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. കടൽ പ്രക്ഷുബ്‌ദമാകുന്നതും മോശം കാലാവസ്‌ഥയുമാണ് തിരച്ചിലിനെ പ്രതിസന്ധിയിൽ ആക്കുന്നത്. അതേസമയം, തിരച്ചിൽ നടത്തുന്ന മൽസ്യ തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്. രക്ഷാ പ്രവർത്തനത്തിന് പങ്കെടുക്കുന്ന മൽസ്യ ബന്ധന ബോട്ടുകൾക്ക് ഒരു ദിവസം അര ലക്ഷം രൂപയുടെ ഇന്ധനമാണ് ആവശ്യമായി വരുന്നത്.
മൽസ്യ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. തിരച്ചിലിന് സർക്കാർ സഹായം ലഭിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ധന ചിലവെങ്കിലും സർക്കാർ വഹിക്കണമെന്നാണ് മൽസ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഹൈവേ റോഡ് ഉപരോധിച്ചിരുന്നു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നത്.
Most Read: മലയോര മേഖലയിൽ വീണ്ടും കനത്ത മഴ; രണ്ടിടങ്ങളിൽ ഉരുൾപൊട്ടി