തിരുവനന്തപുരം: സംസ്‌ഥാനത്തെ മലയോര മേഖലയിൽ വീണ്ടും മഴ കനത്തു. ഇന്നലെ വൈകിട്ടോടെ പെയ്‌ത അതിശക്‌തമായ മഴ പലയിടങ്ങളിലും കനത്ത നാശനഷ്‌ടം ഉണ്ടാക്കി. പാലക്കാട് മംഗലംഡാമിലും പെരിന്തൽമണ്ണ താഴേക്കോടുമായി നാലിടത്ത് ഉരുൾപൊട്ടി. കോട്ടയം, തൃശൂർ ജില്ലകളിലെ മലയോര മേഖലയിലും ശക്‌തമായ മഴ പെയ്‌തിരുന്നു.
രാത്രി കൊല്ലം മുതൽ കോഴിക്കോട് വരെ ശക്‌തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. മംഗലംഡാമിന് സമീപം ഓടന്തോട്, ആശാൻപാറ ഭാഗങ്ങളിലാണ് ഇന്നലെ വൈകിട്ടോടെ നേരിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല. പന്ത്രണ്ട് വീടുകളിൽ വെള്ളം കയറി. കല്ലും മണ്ണും റോഡിലേക്ക് ഒഴുകിയെത്തി ഗതാഗതം തടസപ്പെട്ടു.
പെരിന്തൽമണ്ണ താഴേക്കോട് മലങ്കട മടയിലും ബിടാവുമലയിലുമാണ് നേരിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായത്. കല്ലും മണ്ണും വെള്ളവും സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്തി. അറുപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. നാടുകാണി ചുരം വഴിയുള്ള യാത്രയ്‌ക്ക് നിരോധനം ഏർപ്പെടുത്തി.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, ഏന്തയാർ, കാഞ്ഞിരപ്പള്ളി, അടുക്കം, തീക്കോയി, തലനാട് പ്രദേശങ്ങളിലാണ് ശക്‌തമായ മഴ ലഭിച്ചത്. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. പറമ്പിക്കുളം ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിയതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മഴ ശക്‌തമായതോടെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും അടച്ചു.
Also Read: ദുരിതാശ്വാസ ക്യാംപിൽ സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു