കൊച്ചി: മോന്‍സൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ളബ്ബ് സെക്രട്ടറി പി ശശികാന്തിനെ ചോദ്യം ചെയ്‌തു. 10 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.
പുരാവസ്‌തു തട്ടിപ്പ് കേസില്‍ ജയിലിൽ കഴിയുന്ന മോന്‍സൺ മാവുങ്കല്‍ 2020ല്‍ എറണാകുളം പ്രസ് ക്ളബ്ബിന് 10 ലക്ഷം കൊടുത്തുവെന്ന് മാദ്ധ്യമ പ്രവര്‍ത്തകനായ വിനു വി ജോണ്‍ ആരോപിച്ചിരുന്നു. 10ൽ 2 ലക്ഷം ’24 ന്യൂസിലെ’ സഹിന്‍ ആന്റണി കമ്മീഷനായി എടുത്തുവെന്നും ബാക്കി 8 ലക്ഷത്തിന് ക്ളബ്ബിൽ കണക്കില്ലെന്നും വിനു പറഞ്ഞിരുന്നു. ‘മാവുങ്കലും മാദ്ധ്യമങ്ങളും ഒരു കുമ്പസാരം’ എന്ന തലക്കെട്ടിലെഴുതിയ ട്വീറ്റിലായിരുന്നു വിനുവിന്റെ ആരോപണം.
അതേസമയം, കഴിഞ്ഞ ദിവസം മോന്‍സൺ മാവുങ്കലിനെതിരെ പോക്‌സോ കേസ് കൂടെ രജിസ്‌റ്റർ ചെയ്‌തു. തുടർ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽവച്ച് ബലാൽസംഗം ചെയ്‌തെന്നാണ് കേസ്. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മയും പെണ്‍കുട്ടിയും ചേര്‍ന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്.
2019ല്‍ വൈലോപ്പിള്ളി നഗറിലുള്ള മോന്‍സന്റെ വീട്ടില്‍ വെച്ചും കൊച്ചിയിലുള്ള വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം നോർത്ത് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
നിലവില്‍ ക്രൈം ബ്രാഞ്ചാണ് മോന്‍സനെതിരെയുള്ള വിവിധ കേസുകള്‍ അന്വേഷിക്കുന്നത്. ഈ കേസുകൂടി ക്രൈം ബ്രാഞ്ചിലേക്ക് കൈമാറാനാണ് സാധ്യത.
Most Read: എംവിഡിയ്‌ക്ക് എതിരായ ഹരജി; ഇ- ബുൾ ജെറ്റിന് ഹൈക്കോടതിയില്‍ തിരിച്ചടി