വാഷിങ്ടൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ ‘കോവാക്സിൻ’ സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി അമേരിക്ക. രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് അനുമതി. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ വരും. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം കോവാക്സിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.
പല രാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് കോവാക്സിൻ സ്വീകരിച്ചവരുടെ വിദേശയാത്രക്ക് തടസം സൃഷ്ടിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ ഇതിന് പരിഹാരമായി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പാണ് കോവാക്സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്. യുഎസ് വാക്സിനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫെഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്സേവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്സിനുകൾക്കു മാത്രമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് കോവാക്സിൻ ഉപയോഗിക്കാനാണ് അനുമതി.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ വാക്സിനാണ് കോവാക്സിൻ. ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലും അംഗീകാരം ലഭിക്കുന്നതിൽ നിർണായകമായെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.
Also Read: ശ്മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി