കൊല്ലം: കുലശേഖരപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസിന്റെ സ്‌ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരണം നടന്ന് ഒരാഴ്‌ചക്കുള്ളിലാണ് പോലീസ് ദുരൂഹത നീക്കിയത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഒക്‌ടോബർ 29നാണ് വീട്ടിനുള്ളിൽ നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് ആത്‍മഹത്യയാണ് എന്നായിരുന്നു പോലീസിന്റെ നിഗമനം.
എന്നാൽ നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്‌ഥിരീകരണവും ഉണ്ടായി. ഇതേത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. ഒടുവിലാണ് നളിനാക്ഷിയുടേത് കൊലപാതകം ആണെന്നും മരുമകളാണ് കൃത്യം നടത്തിയത് എന്നും പോലീസ് സ്‌ഥിരീകരിച്ചത്.
നളിനാക്ഷിയെ മരുമകൾ രാധാമണി തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുക ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.
Most Read: നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്