ന്യൂഡെൽഹി: ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാൽ ഇവിടെ നിന്നുള്ള യാത്രക്കാർ പുറപ്പെടുന്നതിന് മുൻപും ഇന്ത്യയിൽ എത്തിയതിന് ശേഷവുമുള്ള കോവിഡ് പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കണം.
ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചതിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ ശക്‌തമായ ജാഗ്രത നടപടികൾ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ശക്‌തമാക്കി. യുകെ , ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രായേൽ തുടങ്ങി ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു.
ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പോസ്‌റ്റ്- അറൈവൽ ടെസ്‌റ്റിങ് ഉൾപ്പടെ, രാജ്യത്ത് എത്തിച്ചേരുമ്പോൾ അധിക നടപടികൾ പാലിക്കേണ്ടതുണ്ട്. 23 രാജ്യങ്ങളിൽ പുതിയ കൊറോണ വൈറസ് വേരിയന്റ് സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: അയോധ്യ വിധിക്ക് ശേഷം താജ് ഹോട്ടലിൽ വിരുന്ന്; വെളിപ്പെടുത്തി ഗൊഗോയി