തിരുവനന്തപുരം: പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ തമിഴ്നാട് തെങ്കാശിയിലെ കർഷകരിൽ നിന്നു നേരിട്ട് കേരളത്തിൽ പച്ചക്കറി എത്തിക്കുന്നതിന് അടുത്ത ബുധനാഴ്ച വരെ കാത്തിരിക്കണം. ഡിസംബർ 29 മുതൽ മാത്രമേ തെങ്കാശിയിൽ നിന്നു പച്ചക്കറി എത്തുകയുള്ളൂ. ഇതോടെ ക്രിസ്തുമസ് വിപണിയിൽ വിലക്കയറ്റം തുടരാനുള്ള സാധ്യത വർധിച്ചു.
പൊതുവിപണിയിൽ പച്ചക്കറി വില കുതിച്ചതോടെയാണ് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ട് പച്ചക്കറി വാങ്ങി കേരളത്തിൽ എത്തിക്കാൻ കൃഷി വകുപ്പ് തീരുമാനിച്ചത്. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, തമിഴ്നാട്ടിലെ ഇടനിലക്കാർ ഇത് അട്ടിമറിച്ചതോടെ തെങ്കാശിയിൽ നിന്നു നേരിട്ട് എത്തിക്കാൻ കൃഷി വകുപ്പും തമിഴ്നാട് സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിടുകയായിരുന്നു.
അതേസമയം വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിരത്തിലിറക്കിയ തക്കാളി വണ്ടിക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് കൃഷി വകുപ്പ് അറിയിച്ചു. ഒരു കിലോ തക്കാളിക്ക് പച്ചക്കറി വണ്ടിയിൽ 50 രൂപയാണ് വില. മറ്റു പച്ചക്കറികളും വിൽക്കുന്നുണ്ട്. എന്നാൽ ഉത്തരേന്ത്യയിൽ ഉൾപ്പടെ വില ഉയർന്ന് നിൽക്കുന്നത് ആവശ്യത്തിനുള്ള ലോഡ് എത്തിക്കുന്നതിന് തടസമാവുന്നതായി കൃഷി വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
Read Also: ചെല്ലാനത്ത് കടൽഭിത്തി; 256 കോടിയുടെ പദ്ധതി അംഗീകരിച്ചു