ന്യൂഡെൽഹി: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ. സന്യാസ സഭ സ്വയം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എസ്ബിഐയോട് ആവശ്യപ്പെടുകയായിരുന്നു എന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഡിസംബർ 25ന് സംഘടനയുടെ എഫ്സിആർഎ അല്ലെങ്കിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്, ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചതായി മന്ത്രാലയം അറിയിച്ചു. “ചില യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ പുതുക്കൽ അപേക്ഷ അംഗീകരിക്കപ്പെട്ടില്ല. മിഷണറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ 2021 ഡിസംബർ 31ന് അവസാനിക്കുന്നതാണ്,”- മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
“മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകളൊന്നും ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിട്ടില്ല. തങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ മിഷണറീസ് ഓഫ് ചാരിറ്റി തന്നെ എസ്ബിഐക്ക് അപേക്ഷ അയച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു,”- ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ക്രിസ്തുമസ് ദിനത്തിൽ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ട്വീറ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്ര സർക്കാർ 22,000 രോഗികളെയും ജീവനക്കാരെയും ഭക്ഷണവും മരുന്നും ഇല്ലാതെ ഉപേക്ഷിച്ചിരിക്കുക ആണെന്ന് മമത ആരോപിച്ചു. ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും മമത ട്വീറ്റ് ചെയ്തു.
“ക്രിസ്തുമസ് ദിനത്തിൽ, കേന്ദ്ര മന്ത്രാലയം മദർ തെരേസയുടെ ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി! അവരുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ വലയുന്നു. നിയമം പരമപ്രധാനമാണെങ്കിലും, മനുഷ്യത്വപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്,”- മമത ട്വീറ്റ് ചെയ്തു.
Most Read: സുപ്രീം കോടതിയിലേക്ക് മാർച്ച്; ഡോക്ടർമാർക്ക് എതിരെ പോലീസ് നടപടി