മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പോലീസിൽ മൊഴി നൽകി. പരസ്‌പരം പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നും, ജോലി തിരക്കിനിടയിൽ ഫോൺ എടുക്കാൻ വൈകിയാൽ പെൺകുട്ടി വഴക്ക് ഉണ്ടാക്കാറുണ്ടെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ ഫോൺ പോലീസിന് കൈമാറി.
പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്‌ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. അവസാന കോൾ സംഭാഷണം, വാട്‍സ്ആപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
അതിനിടെ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലെയും മലപ്പുറം കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെയും ഉദ്യോഗസ്‌ഥരുടെ വീഴ്‌ച സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലും രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസിൽ പോലീസിന് വീഴ്‌ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. പോക്‌സോ കേസിൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്‌ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Most Read: അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്‌റ്റിൽ