ന്യൂഡെൽഹി: ഗുലാം നബി ആസാദിന് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഎം പിബി അംഗവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്കാരം നിരസിക്കണമായിരുന്നു എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ഉയർത്തുന്ന നിലപാട്.
ബിജെപി സർക്കാർ നൽകിയ പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചത് കശ്മീർ പുനസംഘടനക്ക് എതിരായ കോൺഗ്രസ് പാർട്ടി നിലപാടിനെ ദുർബലപ്പെടുത്തുന്ന തീരുമാനമാണെന്നും വിമർശനമുണ്ട്.
ഗുലാം നബി ആസാദിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പത്മ പുരസ്കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമാണെന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം വിഷയത്തിൽ ഗുലാം നബി ആസാദിന് പിന്തുണ നൽകിയും, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തുവന്നിട്ടുണ്ട്. ഗുലാം നബി ആസാദിന്റെ പൊതുരംഗത്തെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ് എന്നായിരുന്നു കപിൽ സിബലിന്റെ വിമർശനം.
Read Also: അട്ടപ്പാടി മധു കേസ്; രാജിവെച്ചതല്ലെന്ന് സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍