ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി നെഹ്റുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെയും നെഹ്റുവിനെയും വേണ്ടുവോളം അപമാനിക്കാമെന്നും എന്നാല്‍ തന്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്താൽ മതിയായിരുന്നു എന്നും രാഹുൽ പറഞ്ഞു. തന്റെ മുത്തച്ഛന്റെ കാര്യത്തില്‍ തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
“എന്റെ മുത്തച്ഛന് ഈ രാജ്യത്തെ സേവിച്ചയാളാണ്. തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചു. അദ്ദേഹത്തിന് വേണ്ടി എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,” രാഹുല്‍ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റിന്റെ ലോക്സഭയിലെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് ഇടയിലായിരുന്നു കഴിഞ്ഞദിവസം മോദി കോണ്‍ഗ്രസിനെയും നെഹ്റു-ഗാന്ധി കുടുംബത്തെയും വിമര്‍ശിച്ച് സംസാരിച്ചത്.
അതേസമയം കോണ്‍ഗ്രസ് സത്യം പറയുന്നത് കൊണ്ട് മോദിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്നും മോദിയുടെ കോണ്‍ഗ്രസിനെതിരെയും നെഹ്റുവിനെതിരെയുമുള്ള ആക്രമണം തന്നെ ബാധിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
“അദ്ദേഹത്തിന് ബന്ധങ്ങളുണ്ട്, സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടാകും. അതാണ് പാര്‍ലമെന്റില്‍ കണ്ടതും. ആ മുഴുവന്‍ പ്രസംഗവും കോണ്‍ഗ്രസിനെ കുറിച്ചായിരുന്നു. കോണ്‍ഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങളെക്കുറിച്ച്. എന്നാല്‍ ബിജെപി ചെയ്ത കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് ഭയമാണ്,” രാഹുല്‍ ചൂണ്ടിക്കാട്ടി.
Read also: മണിപ്പൂർ തിരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിക്കും