മലപ്പുറം: കോവിഡ് തുടങ്ങിയ സമയത്ത് ജില്ലയിൽ സെക്‌ട്രൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി. വാടകക്കായി ഡ്രൈവർമാർ ഓഫിസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ മാത്രം 35 ടാക്‌സി ഡ്രൈവർമാർക്കാണ് ഇത്തരത്തിൽ വാടക കുടിശ്ശിക കിട്ടാനുള്ളത്. എന്നാൽ, മതിയായ ഫണ്ട് ഇല്ലെന്നാണ് സർക്കാർ വാദം.
ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം കൈപ്പറ്റി സെക്‌ട്രൽ മജിസ്‌ട്രേറ്റുമാർ അവരുടെ സേവനം അവസാനിപ്പിച്ച് ജോലിയിലേക്ക് മടങ്ങിയിട്ട് മാസങ്ങൾ ആയെന്നും, വാടക കുടിശ്ശികക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ടാക്‌സി ഡ്രൈവർമാരുടെ പരാതി. വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്‌ടർക്ക് വരെയുള്ളവർക്ക് പരാതി നൽകിയിട്ടും ആരും ഇവരുടെ ന്യായമായ ആവശ്യം മുഖവിലക്ക് എടുക്കുന്നില്ലെന്നാണ് ആരോപണം.
നിലവിൽ വലിയ സാമ്പത്തിക ബാധ്യതയിലാണ് ഭൂരിഭാഗം പേരും. വീട്ട് വാടകയും ചികിൽസയും ഉൾപ്പടെ പലരുടെയും വഴിമുട്ടി നിൽക്കുകയാണ്. അതേസമയം, ഫണ്ട് ഇല്ലാത്തതാണ് ടാക്‌സി കാറുകളുടെ വാടക കുടിശ്ശികയാകാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഫണ്ടിന് എഴുതിയിട്ടുണ്ടെന്നും കിട്ടിയാലുടൻ ഡ്രൈവർമാരുടെ കുടിശ്ശിക തീർക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Most Read: തമിഴ് ജനതയ്‌ക്ക് മോദി രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് നൽകേണ്ട; എംകെ സ്‌റ്റാലിൻ