പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. ഫോറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക് അയക്കും. അധികം കാലപ്പഴക്കം ഇല്ലാത്ത തലയോട്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ ഓഗസ്‌റ്റിൽ ചപ്പക്കാട് കോളനിയിൽ നിന്ന് കാണാതായ സ്‌റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളിൽ ആരുടേതെങ്കിലുമാണോ തലയോട്ടി എന്ന കാര്യത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ വൈകിട്ട് വനവിഭവം ശേഖരിക്കാൻ പോയ പ്രദേശവാസി അയ്യപ്പനാണ് തലയോട്ടി ആദ്യം കണ്ടത്. ഇക്കാര്യം കാണാതായ യുവാക്കളുടെ കുടുംബമാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി വനത്തിനകത്തെ തോട്ടിൽ നിന്നാണ് തലയോട്ടി കണ്ടെടുത്തത്.
ഈ വനത്തിൽ യുവാക്കൾ കടന്നിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, യുവാക്കളുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ എടുത്ത ശേഷം ഫോറൻസിക് പരിശോധനക്കായി തൃശൂരിലെ ലാബിലേക്ക് അയക്കും.
Most Read: സുധാകരനുമായി നല്ല ബന്ധം; പാർട്ടി ഒറ്റക്കെട്ടെന്നും ചെന്നിത്തല







































