തിരുവനന്തപുരം: വിവാദമുണ്ടാക്കി വികസന പ്രവര്‍ത്തനങ്ങളെ തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും, ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്‌പരം യോജിച്ചു നീങ്ങുന്ന കാഴ്‌ചയാണ് കേരളത്തില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ കൂട്ട് പിടിച്ച് യുഡിഎഫ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചു.
ആഴക്കടല്‍ മൽസ്യബന്ധനം, സെക്രട്ടറിയേറ്റിലെ ഫയല്‍ കത്തിക്കല്‍, സ്വര്‍ണക്കടത്തിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കല്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാന വികസനത്തിന് കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും. എന്നാല്‍ കേരളത്തിന്റെ എല്ലാ വികസനത്തെയും തുരങ്കം വയ്‌ക്കുന്ന സമീപനമാണ് പ്രതിപക്ഷം തുടര്‍ന്നുവരുന്നത്.
18 എംപിമാര്‍ ലോകസഭയില്‍ യുഡിഎഫിന്റേതായി കേരളത്തെ പ്രതിനീധീകരിക്കുന്നുണ്ട്. അതില്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടും. കേരളത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അദ്ദേഹമോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ലോക്‌സഭയില്‍ ശബ്‌ദമുയര്‍ത്തിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ രാഷ്‌ട്രീയ സ്വാതന്ത്ര്യമില്ല എന്ന പ്രതീതിയുണ്ടാക്കി പ്രശ്‌നമുണ്ടാക്കാനായിരുന്നു ബിജെപി മുൻപ് ശ്രമിച്ചിരുന്നത്. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കേരത്തിൽ കണ്ടു തുടങ്ങിയിട്ടുണ്ട്.
തീവ്രമായി പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്‌ഥ ഉണ്ടാക്കുക. എന്നിട്ട് ക്രമസമാധാന മുറവിളികൂട്ടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി സംഘ്പരിവാര്‍ ചോരവീഴ്‌ത്തി ശ്രമം തുടരുകയാണ്. കോണ്‍ഗ്രസിനിത് ആഹ്ളാദകരവുമാണ്. ബിജെപി നിരത്തില്‍ രക്‌തം ഒഴുക്കുമ്പോള്‍, ക്രമസമാധാനം തകര്‍ന്നു എന്നു സഭയില്‍ കോണ്‍ഗ്രസ് മുറവിളികൂട്ടുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Read Also: മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്