തിരുവനന്തപുരം: കെ റെയില്‍ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള പോലീസ് നടപടിയെ ഗവര്‍ണര്‍ വിമര്‍ശിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരിക്കുന്നത്. ആ സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുതെന്ന് പറഞ്ഞ ഗവർണർ സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. സ്ത്രീകളല്ല ആർക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കോട്ടയത്തെ മടപ്പള്ളിയിൽ കെ റെയിലിന് എതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിലും വന്‍ പ്രതിഷേധമാണ് ഇന്ന് അരങ്ങേറുന്നത്. കല്ലായില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു.
ഇതിന് പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
കല്ലായിൽ വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള ഏറ്റവും ശക്തമായ പ്രതിഷേധമാണിത്.
മീഞ്ചന്തയിലും പയ്യനക്കലിലും കഴിഞ്ഞ ദിവസങ്ങളിൽ കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു. ഇവിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Most Read: സ്കൂള്‍ സിലബസില്‍ ‘ഭഗവത് ഗീത’ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത്; പിന്തുണയേകി കോണ്‍ഗ്രസും എഎപിയും






































