കവരത്തി: ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദ്വീപിൽ നാളെ എൻസിപി പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ദ്വീപിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങൾക്ക് തടയിടുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസൽ വിമർശനം ഉന്നയിച്ചു.
ഇതിന് മുൻപും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ലക്ഷദ്വീപിൽ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ദ്വീപിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തിയിരുന്നത്.
ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും ഭരണകൂടത്തിന്റെ പുതിയ നിയമങ്ങൾക്കും എതിരെ പ്രതിഷേധം കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കി പ്രതിഷേധത്തെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നതെന്നും ദ്വീപ് നിവാസികൾ ആരോപണം ഉന്നയിച്ചു.
Read also: തളിപ്പറമ്പിൽ രണ്ട് പോക്സോ കേസുകളിലായി നാലുപേർ അറസ്റ്റിൽ