തിരുവനന്തപുരം: കെ-റെയിലിനെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ വികസന രംഗത്ത് സ്വീകരിച്ച നടപടികൾക്ക് ജനം പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് സർക്കാർ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നത്.
ഇത്തവണ സർക്കാരിന്റെ തുടക്കം മുതൽ എതിർക്കാൻ ഇവർ ഒരുമിച്ചാണ്. കെ-റെയിൽ യാഥാർഥ്യമായാൽ എന്താകുമെന്ന് കരുതി കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിർക്കുകയാണ്. ഇക്കാര്യത്തിൽ ഒരേ മനസും ഒരേ യോജിപ്പുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും.
അതുകൊണ്ടാണ് അവർ ഇതിനെ എതിർക്കുന്നത് .ഇപ്പോൾ പദ്ധതി വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. വണ്ടിനെ കുറിച്ച് പറഞ്ഞത് പോലെയാണ് കോൺഗ്രസിന്റെ കാര്യം. നീ വിളക്കും കെടുത്തുന്നു നീയും നശിക്കുന്നു. രാജ്യത്തിന് നാശമായി കോൺഗ്രസ് സ്വയം നശിച്ചു. മുൻ മന്ത്രിമാരുൾപ്പെടെ എത്ര പേരാണ് ബിജെപിയിലെത്തിയത്. എന്നിട്ടും വല്ല പാഠവും കോൺഗ്രസ് ഇതുവരെ പഠിച്ചോ ? മുഖ്യമന്ത്രി ചോദിച്ചു.
ഏത് തരം നാശത്തിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് യുപിയിൽ സ്വീകരിച്ചത്. വിശ്വസിക്കാൻ പറ്റാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഭൂമി ഏറ്റെടുക്കലല്ല ഇപ്പോൾ നടക്കുന്നത്, കല്ലിടൽ തുടരും; കെ-റെയിൽ എംഡി