തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെയും ശമ്പളം ലഭിച്ചേക്കില്ല. ഇത് സംബന്ധിച്ച് സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. സർക്കാരിന്റെ അഭ്യർഥന കേൾക്കാതെ കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിയതോടെ പത്താം തീയതി ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
സമരം മൂലം സാമ്പത്തിക നഷ്ടം ഉണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ തെറ്റുകയും ചെയ്തു. 30 കോടിയുടെ സഹായമാണ് സർക്കാരിൽ നിന്ന് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപ നഷ്ടം ഉണ്ടായതായാണ് മാനേജ്മെന്റിന്റെ വിശദീകരണം. ഈ സാഹചര്യത്തിൽ ശമ്പളം പത്തിന് നൽകാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.
അതേസമയം, ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗതാഗത മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ജോലി ചെയ്താൽ കൂലി കൊടുക്കണം എന്നത് കാനത്തിന്റെ മാത്രമല്ല തന്റെയും അഭിപ്രായം ആണെന്നും കോവിഡ് സമയത്ത് ജോലി ചെയ്യാതിരുന്നപ്പോഴും സർക്കാർ കൂലി കൊടുത്തിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
ശമ്പള പ്രതിസന്ധിയിൽ മാനേജ്മെന്റിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. നിരന്തരമായ സമരവും ശമ്പള വിതരണത്തെ ബാധിക്കും. പത്താം തീയതി ശമ്പളം നൽകാമെന്ന് സർക്കാർ അറിയിച്ചിട്ടും ജീവനക്കാർ സമരവുമായി മുന്നോട്ട് പോകുന്നതിനെ ഗതാഗത മന്ത്രി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ പത്തിന് ശമ്പളം നൽകാൻ ബുദ്ധിമുട്ട് ആണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. സമരം മൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read: രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില; കിലോയ്ക്ക് 32.78 രൂപയായി