കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സാബു ജേക്കബ് വിമര്‍ശിച്ചു.
കെഎസ്ആര്‍ടിസിയെ നോക്കി നടത്താന്‍ അറിയാത്തവരാണ് കോടികളുടെ സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവരാന്‍ പോകുന്നത്. മെട്രോ ഒരു കോടി നഷ്ടത്തിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ അവസ്ഥ ഉടന്‍ ശ്രീലങ്കയെക്കാള്‍ മോശമാകുമെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി- ആം ആദ്മി സഖ്യപ്രഖ്യാപനം നടത്തി. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൗണ്ടിൽ സഖ്യം പ്രഖ്യാപിച്ചത്. കേരളത്തിലും ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കെജ്രിവാൾ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ ട്വന്റി-20 യുമായി യോജിച്ച് സംയുക്ത സ്ഥാനാർഥിയെ നിർത്താൻ ധാരണയായെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഡെൽഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് കേരളത്തിലെത്തുന്ന കെജ്രിവാളിന്റെ ബദൽ നീക്കത്തെ മുന്നണികൾ ആശങ്കയോടെയാണ് കാണുന്നത്.
Read also: കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കും; സോണിയ ഗാന്ധി