കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു.
കരാർ കമ്പനിക്കും, മേൽനോട്ട ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. മെയ് 16ന് ആണ് മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നത്. പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എഞ്ചിനിയറും അസി. എഞ്ചിനിയറും സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ എഞ്ചിനിയർമാരുടെ കലാമേളയുടെ സംഘടനയുമായി ബന്ധപ്പെട്ട് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒരാഴ്ചയോളം വയനാട്ടിൽ ആയിരുന്നു.
കാഷ്വൽ ലീവ് ആയതിനാൽ പകരം ചുമതല നൽകിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണം. അസി. എഞ്ചിനിയർ മറ്റൊരു നിർമാണ സ്ഥലത്തായിരുന്നു എന്നാണ് വിശദീകരണം. കരാർ കമ്പനി ജീവനക്കാരുടെ മാത്രം മേൽനോട്ടത്തിൽ ആയിരുന്നു ബീം സ്ഥാപിക്കൽ പ്രവൃത്തികൾ നടന്നത്.
Most Read: യുപിയിൽ മുസ്ലിംകളെ കൊണ്ട് ഏത്തമിടീച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു