ചണ്ഡീഗഡ്: 16 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 16-ഉം 21-ഉം വയസുള്ള മുസ്ലിം ദമ്പതികൾക്ക് അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് സംരക്ഷണം നൽകിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പത്താൻകോട്ട് സ്വദേശികളായ മുസ്ലിം ദമ്പതികളാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹരജിയിൽ ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. “ഹരജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്നു കരുതി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന അവരുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്താൻ കഴിയില്ല,” ബെഞ്ച് പറഞ്ഞു.
“സർ ദിൻഷാ ഫർദുൻജി മുല്ലയുടെ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന പുസ്തകത്തിൽ നിന്നുള്ള ആർട്ടിക്കിൾ 195 അനുസരിച്ച്, 16 വയസിന് മുകളിലുള്ള പെൺകുട്ടിക്ക് അവൾക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹ കരാറിൽ ഏർപ്പെടാൻ യോഗ്യതയുണ്ട്. ഹരജിക്കാരന് നമ്പർ 1 (ആൺകുട്ടി) 21 വയസിന് മുകളിൽ പ്രായമുണ്ടെന്ന് പ്രസ്താവിച്ചിരിക്കുന്നു. അതിനാൽ, രണ്ട് ഹരജിക്കാർക്കും മുസ്ലിം വ്യക്തിനിയമം വിഭാവനം ചെയ്യുന്ന വിവാഹപ്രായമാണ്,”- അദ്ദേഹം പറഞ്ഞു.
“ഹരജിക്കാരുടെ ആശങ്ക പരിഹരിക്കേണ്ടതുണ്ടെന്ന വസ്തുതക്ക് മുന്നിൽ കണ്ണടക്കാൻ കഴിയില്ല” എന്ന് കോടതി പറഞ്ഞു. ദമ്പതികൾക്ക് ശരിയായ സുരക്ഷ നൽകാനും നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.
Most Read: അവയവമാറ്റം വൈകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി