എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹരജിയുമായി അതിജീവിത സുപ്രീം കോടതിയിൽ. നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹരജി ഹൈക്കോടതി പരിഗണിച്ചതെന്നുമാണ് അതിജീവിത സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തന്നെ വിജയ് ബാബുവിന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാർ അപ്പീലിൽ വ്യക്‌തമാക്കുന്നത്.
കേസിൽ കർശന ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് നിലവിൽ പോലീസ് കസ്‌റ്റഡിയിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയും, പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുകയാണ്. ഇതിനിടയിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയിൽ സമീപിച്ചത്.
Read also: മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനാണെന്ന് കുറ്റപത്രം