മുംബൈ: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഏക്നാഥ് ഷിൻഡെ. രാവിലെ 11ന് സഭ സമ്മേളിച്ചതിന് പിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാർ, വിജയ് വഡേട്ടിവാർ എന്നിവർ സഭയിൽ എത്തിയില്ല. എന്നാൽ, ഉദ്ധവ് താക്കറെയുടെ ക്യാംപിൽ ഉണ്ടായിരുന്ന എംഎൽഎ സന്തോഷ് ബംഗാർ രാവിലെ ഷിൻഡെക്ക് ഒപ്പം ചേർന്നിരുന്നു. ഇതോടെ ഷിൻഡെക്ക് 40 സേനാ എംഎൽഎമാരുടെ പിന്തുണ ലഭിച്ചു. ഇന്നലെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുൽ നർവേക്കറുടെ അധ്യക്ഷതയിൽ ആയിരുന്നു വിശ്വാസവോട്ട്.
നിലവിൽ 288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്. ഇതിൽ 40 പേർ ശിവസേന വിമതരാണ്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ജയിക്കാൻ 144 വോട്ട് മതി.
അതേസമയം, ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയേകി പുതിയ സ്പീക്കർ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിൻഡെയെ വൈകി നിയമിച്ചു. വിമത എംഎൽഎമാർ മറുകണ്ടം ചാടിയപ്പോൾ തനിക്കൊപ്പം നിൽക്കുന്ന അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവാക്കി ഉദ്ധവ് പ്രഖ്യാപിക്കുകയായിരുന്നു. ഷിൻഡെ ആയിരുന്നു നേരത്തെ നിയമസഭാ കക്ഷി നേതാവ്. ചീഫ് വിപ്പായി ഷിൻഡെ പക്ഷം ഭരത് ഗോഗോവാലെയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. താക്കറെ പക്ഷത്തുള്ള സുനിൽ പ്രഭുവിനെ മാറ്റിയാണ് ഈ നിയമനം.
Most Read: പ്രസവത്തെ തുടർന്ന് കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു; ചികിൽസാ പിഴവെന്ന് ആരോപണം