ന്യൂഡെൽഹി: മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുളളത്. ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ഡെൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിർദ്ദേശവും ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഡെൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുബൈർ ജുഡീഷ്യൽ റിമാൻഡിൽ തുടരും. ഈ കേസിൽ കൂടി ജാമ്യം നേടിയാൽ മാത്രമേ സുബൈറിന് ജയിൽ മോചിതനാകാൻ സാധിക്കൂ. ജൂൺ 27നാണ് സുബൈറിനെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്.
അറസ്റ്റിൽ നിന്ന് കോടതി സംരക്ഷണം നൽകിയ 2020ലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുബൈറിനെ പോലീസ് വിളിപ്പിച്ചത്. തുടർന്ന് പുതിയ എഫ്ഐആർ ഉണ്ടെന്ന് പറഞ്ഞ് അതിന്റെ പകർപ്പോ സമൻസോ നൽകാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 153എ പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും, 295എ പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
2018 മാർച്ചിൽ നടത്തിയ ഒരു ട്വീറ്റിന്റെ പേരിലാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് മുഹമ്മദ് സുബൈറിനടക്കം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈയിടെ കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയ ബിജെപി ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടതും ആൾട്ട് ന്യൂസ് ആണ്.
Most Read: ചിന്തന്‍ ശിവിരിലെ പീഡനം; പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ