കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയിൽ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് സുധീര്‍ പറഞ്ഞു. ഇതു മനസിലായത് കൊണ്ടാണ് പോലീസും സിപിഎമ്മും കോടതിക്ക് വീഡിയോ കൈമാറാന്‍ മടിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.
പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് നല്‍കാത്തത് ഗൗരവതരമാണ്. ഭരണഘടനയെ സജി ചെറിയാന് അവഹേളിച്ചതിന് തുല്യമായ പ്രവൃത്തി തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ച് ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്. 2 മണിക്കൂര്‍ 29 മിനുട്ടുള്ള മുഴുവന്‍ വീഡിയോയും ബിജെപിയുടെ പക്കലുണ്ട്. സജി ചെറിയാന് ഉടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും സുധീര്‍ പറഞ്ഞു.
അതേസമയം, സിപിഎം നേതാവ് സജി ചെറിയാന് മന്ത്രിയായിരിക്കെ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാൽ സജി ചെറിയാന് രാജി വെക്കാനിടയായ വിവാദ പരാമര്‍ശമടങ്ങിയ പത്തനംതിട്ട മല്ലപ്പള്ളി പ്രസംഗത്തിന്റ പൂര്‍ണ രൂപം കിട്ടാനില്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് ബിജെപി വീഡിയോയുടെ പൂർണരൂപം നൽകുമെന്ന് പ്രഖ്യാപിച്ചത്.
Read Also: ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ