ഡെൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൊഴിൽ അവസരം 20ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹരജികളിൽ പറയുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.
2017ൽ 70,000ത്തിലധികം വിദ്യാർഥികൾ പരിശീലനം നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയക്കുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നു, എന്നാൽ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചതു മുതൽ അവരുടെ കരിയർ അനിശ്ചിതത്വത്തിൽ ആണെന്നും ഹരജിയിൽ പറയുന്നു.
ആർമി റിക്രൂട്ടിംഗ് പ്ളാൻ ജൂൺ 14ന് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു. അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തെത്തുടർന്ന് 500ലധികം ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ നിർബന്ധിതരായി.
അതേസമയം സംഘർഷം ലഘൂകരിക്കാനും യുവാക്കളെ ശാന്തരാക്കാനും കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. കോസ്റ്റ് ഗാർഡിലെയും സംസ്ഥാന സുരക്ഷാ സേനയിലെയും അഗ്നിവീരൻമാർക്ക് 10 ശതമാനം ജോലികൾ നീക്കിവെക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Most Read: കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കണ്ടെത്തൽ