ന്യൂഡെൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധ കത്തിന്റെ പേരിൽ കോൺഗ്രസിൽ വിള്ളൽ. മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി പ്രതിപക്ഷത്തിന്റെ പ്രതിഷേധ കത്തിൽ ഒപ്പിടാൻ തയ്യാറായില്ല. പദ്ധതിയിൽ പ്രതിഷേധം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് അയക്കുന്ന കത്തിൽ ഒപ്പിടാനാണ് അദ്ദേഹം വിസമ്മതിച്ചത്.
“അനാവശ്യമായി വിഷയം രാഷ്‌ട്രീയ വൽക്കരിക്കുന്നത് മണ്ടത്തരമായിരിക്കും,”- തിവാരിയെ ഉദ്ധരിച്ച് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നേരത്തെ, തീവാരി അഗ്‌നിപഥ് പദ്ധതിയെ വാക്കാൽ എതിർത്തിരുന്നു, അതിന്റെ നിബന്ധനകൾ വലിയ തോതിലുള്ള രോഷത്തിന് കാരണമായിരുന്നു.
കോൺഗ്രസിന്റെ ശക്‌തിസിൻഹ് ഗോഹിൽ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ, സൗഗത റോയ്, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ സുപ്രിയ സുലെ, രാഷ്‌ട്രീയ ജനതാദളിന്റെ എഡി സിംഗ് എന്നിവരുൾപ്പെടെ ആറ് പ്രതിപക്ഷ എംപിമാർ ഒരു കൂട്ടം ആവശ്യങ്ങൾ നിരത്തിയുള്ള കത്തിൽ ഒപ്പുവച്ചു. അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്, പ്രതിരോധ സ്‌റ്റാൻഡിംഗ് കമ്മിറ്റിയുടെ കൂടിയാലോചനയും റിപ്പോർട്ടും കത്തിൽ നിർദ്ദേശിച്ചു.
നോട്ട് നിരോധനത്തിനും കാർഷിക നിയമങ്ങൾക്കും അനുസൃതമായി സർക്കാരിന്റെ ഏറ്റവും പുതിയ മണ്ടത്തരമാണ് ‘അഗ്‌നിപഥ്’ എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും വിശേഷിപ്പിച്ചത്. രാജ്‌നാഥ് സിംഗ് അധ്യക്ഷനായ പ്രതിരോധ സമിതിയിൽ 20 അംഗങ്ങളുണ്ട്. 13 പേർ ലോക്‌സഭയിൽ നിന്നും 7 പേർ രാജ്യസഭയിൽ നിന്നുമാണ്.
Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ