ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റുട്രോഫി വള്ളംകളി പുന്നമടക്കായലിൽ 12 മണിയോടെ ആരംഭിച്ചു. ഔദ്യോഗിക ഉൽഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോൽസവം വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ടൂറിസം പദ്ധതികൂടിയാണ്.
വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളിയും ആവേശം വിതയ്‌ക്കുന്ന, ഓളപരപ്പിലെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന ഇന്നത്തെ മൽസരത്തിൽ 100 അടിക്കുമേൽ നീളമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ ഉൾപ്പടെ 20 ചുണ്ടൻ വളളങ്ങളടക്കം 77 വളളങ്ങളാണ് പങ്കെടുക്കുന്നത്.
ഒമ്പത് വിഭാഗങ്ങളിലായാണ് 77 വള്ളങ്ങൾ ഇക്കുറി മാറ്റുരയ്‌ക്കുന്നത്. ഉൽഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മൽസരം നടക്കും. ഫൈനൽ മൽസരങ്ങൾ വൈകിട്ട് നാലുമുതൽ അഞ്ചുവരെയുമാണ് നിശ്‌ചയിച്ചിരിക്കുന്നത്.
എല്ലാവർഷവും ഓഗസ്‌റ്റ് മാസത്തെ രണ്ടാം ശനിയാഴ്‌ച്ചയാണ് ഈ ജലോൽസവം സാധാരണ അരങ്ങേറുന്നത്. അരനൂറ്റാണ്ടു പിന്നിട്ട ജലമേള നിരവധി കാരണങ്ങളാലാണ് ഇത്തവണ സെപ്റ്റംബർ 4ലേക്ക് മാറിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തിന് അന്നത്തെ സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻവള്ളംകളിയിൽ നിന്നാണ് നെഹ്‌റു ട്രോഫിയുടെ ഉദയം.
അന്നത്തെ പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മൽസരത്തിന്റെ അവസാനനിമിഷം സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ളാദ പ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളി കാണാൻ അന്ന് നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.
ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു വള്ളംകളി സംഘാടകർക്ക് അയച്ചുകൊടുത്തു. ഈ മാതൃകയാണ് വിജയികൾക്ക് നൽകിവരുന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈംമിനിസ്‌റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിന് നെഹ്‌റുവിനോടുള്ള ആദരസൂചകമായാണ് ‘നെഹ്‌റു ട്രോഫി’ വള്ളംകളി എന്നാക്കിമാറ്റിയത്.
Most Read: ഷവർമ ലൈസൻസ്; മാർഗ നിർദേശങ്ങൾ ശക്‌തം