പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശബരിമല സന്നിധാനവും പരിസരവും അയ്യപ്പ ഭക്‌തരെ കൊണ്ട് നിറഞ്ഞു. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെ പേർ തമ്പടിച്ചിട്ടുണ്ട്. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനം.
പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിട്ടില്ല. സന്നിധാനത്തും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 2000 പോലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.
അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറരക്ക് സന്നിധാനത്തെത്തും. തന്ത്രി കണ്‌ഠരര് രാജീവര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷം 6.30 നും 6.50നും മധ്യേ കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതിയും തെളിയും. രാത്രി 8.45ന് ആണ് മകരസംക്രമ മുഹൂർത്തം.
അതേസമയം, ഇടുക്കിയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനനത്തിനായി വിപുലമായ ക്രമീകരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നിടത്തും ജില്ലാ കളക്‌ടർ ഷീബ ജോർജ് എത്തി ഒരുക്കങ്ങൾ വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്‌ജമാണെന്ന് കളക്‌ടർ അറിയിച്ചു.
ഗതാഗത നിയന്ത്രണത്തിനും സുരക്ഷക്കുമായി 1400 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തീർഥാടകർക്കായി 65 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. വണ്ടിപ്പെരിയാർ സത്രം, വള്ളക്കടവ് നാലാംമൈൽ പ്രവേശനപാതകൾ വഴി രാവിലെ എട്ട് മണിമുതൽ ഭക്‌തർക്ക് പ്രവേശനം ഉണ്ടാകും. ഈ വഴി രണ്ടു മണി കഴിഞ്ഞാൽ ആരെയും കടത്തിവിട്ടില്ല. ദേശീയപാതയിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും.
കുമളിയിൽ നിന്ന് പുല്ലുമേട്ടിലേക്കുള്ള വാഹനങ്ങൾ ഒരുമണി വരെ മാത്രമേ കടത്തിവിടൂ. പുല്ലുമേട്ടിൽ നിന്ന് ശബരിമലയിലേക്ക് പോകാൻ ആരെയും അനുവദിക്കില്ല. മുണ്ടക്കയത്ത് നിന്നും കുമളിയിൽ നിന്നുമുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് അഞ്ചു മുതൽ നിയന്ത്രണം ഏർപ്പെടുത്തും. മകരജ്യോതി ദർശനം കഴിഞ്ഞു ഭക്‌തർ നാലാംമൈൽ വഴിയാണ് തിരികെ ഇറങ്ങേണ്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Most Read: ശുപാർശ അംഗീകരിച്ച് ഇടതുമുന്നണി; സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു