കോട്ടയം: സർവീസിന് കൊണ്ടുവന്ന വാഹനത്തിൽ നിന്ന് കിട്ടിയ അരലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ചങ്ങനാശേരി ഇൻഡസ് സർവീസ് സെന്ററിലെ ജീവനക്കാരൻ. ചങ്ങനാശേരി ഇൻഡസ് സർവീസ് സെന്ററിലെ മെക്കാനിക്കൽ ജോലി ചെയ്യുന്നയാളാണ് ദീപു ടി സുരേഷ്.
സെന്ററിൽ കൊണ്ടുവന്ന കാറിന്റെ മെക്കാനിക്കൽ ജോലി ചെയ്യുന്നതിന്റെ ഭാഗമായി എസി ഫിൽറ്റർ അഴിച്ചപ്പോഴാണ് ബ്ളോവറിനുള്ളിൽ നിന്ന് അരലക്ഷം രൂപ ലഭിച്ചത്. ഉടൻ തന്നെ ദീപു ഈ വിവരം വാഹന ഉടമയായ ബൈജുവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. ഇതോടെ സർവീസ് സെന്ററിൽ എത്തിയ ഉടമക്ക് ദീപു പണം കൈമാറുകയായിരുന്നു.
ചങ്ങനാശേരി മാമ്മൂട് സ്വദേശി കെജെ ബൈജു നാളുകളായി നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന പണമാണ് ജീവനക്കാരന്റെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്. കെഎഎസ്, എഇ, സിഐടിയു യൂണിയൻ അംഗമായ ദീപു കോട്ടയം വില്ലൂന്നി ആർപ്പൂക്കര സ്വദേശിയാണ്. ജീവനക്കാരന്റെ സത്യസന്ധത ഉടമയും മറ്റു സഹപ്രവർത്തകരും പ്രശംസിച്ചു.
Most Read: എഐ ക്യാമറ വിവാദം; അടിസ്ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്