ബെംഗളൂരു: പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്‌തുവെന്ന് ഡികെ ശിവകുമാർ. പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നൽകും. അണികൾ ഉണ്ടെങ്കിലേ നേതാവ് ഉണ്ടാകൂ. പ്രവർത്തകർ എന്റെ കൂടെ ഉണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടത് പ്രകാരം ഡികെ ശിവകുമാർ ഡെൽഹിയിലേക്ക് തിരിച്ചു.
”എംഎൽഎമാരെ ഭിന്നിപ്പിക്കാൻ ഇല്ലെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. രണ്ടു കണ്ണ് ഉണ്ടെങ്കിലും കാഴ്‌ച ഒന്നാണ്. തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്ന് എംഎൽഎമാരെ ഭിന്നിപ്പിക്കുന്നില്ല. അതിനാൽ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഡെൽഹിക്ക് ഒറ്റക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടത് പ്രകാരം പോവുകയാണെന്നും ഡികെ ശിവകുമാർ വ്യക്‌തമാക്കി.
അതേസമയം, കർണാടകയിൽ സത്യപ്രതിജ്‌ഞ ഈ മാസം 18ന് ശേഷം നടക്കുമെന്നാണ് റിപ്പോർട്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സമവായത്തിൽ എത്തിയ ശേഷം തുടർനടപടികൾ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും.
തർക്കത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്നും ഡികെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇന്നലെ ഡെൽഹിയിലെത്തിയ സിദ്ധരാമയ്യയും നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്. സിദ്ധരാമയ്യയുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്.
ശിവകുമാറിന്റെ ആവശ്യങ്ങൾ സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ന് ഡെൽഹിയിൽ നടക്കുന്ന ചർച്ചകൾ ഏറെ നിർണായകമാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അടക്കം വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, വിമത നീക്കത്തിന് തയ്യാറല്ലെന്ന് പറഞ്ഞു ഡികെ ശിവകുമാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്ന ഫോർമുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്.
Most Read: ‘ദി കേരള സ്‌റ്റോറി’; സിനിമ നിരോധിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ