ജലദോഷം എന്നത് സാധാരണയായി എല്ലാവർക്കും വരുന്ന അസുഖമാണ്. ഈ രോഗത്തെ അത്ര സീരിയസ് ഗണത്തിൽ പെടുത്താത്തവരാണ് മിക്കവരും. എന്നാൽ, ജലദോഷം അത്ര നിസ്സാരമായി കാണരുതെന്നാണ് ഗവേഷകർ പറയുന്നത്. ‘അഡെനോ വൈറസ്’ എന്ന അണുബാധയാണ് ജലദോഷവും പനിയുമൊക്കെ ഉണ്ടാവാൻ കാരണമാകുന്നത്.
നാം നിസ്സാരമായി കരുതുന്ന ജലദോഷം ജീവൻ കവരുന്ന അവസ്ഥയിലേക്ക് എത്തിക്കാൻ ഈ അണുബാധ കാരണമാകുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കാരൊലൈനയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ‘അഡെനോ വൈറസ്’ അണുബാധ മൂലം രക്തം കട്ടപിടിക്കുകയും, ശരീരത്തിലെ പ്ളേറ്റ്ലറ്റിന്റെ തോത് കുറക്കുകയും ചെയ്യുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.
ഇത് മരണത്തിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണെന്നും ‘ന്യൂ ഇംഗ്ളണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആന്റി പ്ളേറ്റ്ലറ്റ് ഫാക്ടർ- 4 തകരാറുകളിലേക്ക് ‘അഡെനോ വൈറസ്’ അണുബാധ നയിക്കാമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ നോർത്ത് കരോലൈന സർവകലാശാലയിലെ പ്രൊഫ. ഓഫ് മെഡിസിൻ സ്റ്റീഫൻ മോൾ വ്യക്തമാക്കുന്നത്.
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ളേറ്റ്ലറ്റുകൾ പുറത്തുവിടുന്ന പ്രോട്ടീനാണ് പ്ളേറ്റ്ലറ്റ് ഫാക്ടർ- 4 . ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം, പ്ളേറ്റ്ലറ്റ്-4 നെതിരെ ആന്റി ബോഡികളെ പുറപ്പെടുവിക്കുമ്പോഴാണ് ആന്റി പ്ളേറ്റ്ലറ്റ് ഫാക്ടർ 4 തകരാറുണ്ടാക്കുന്നത്. അതായത്, പിഎഫ് 4-നെതിരെ ഒരു ആന്റി ബോഡി ഉണ്ടാവുകയും അവ അതിനോട് ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ ഇത് രക്തപ്രവാഹത്തിൽ നിന്ന് പ്ളേറ്റ്ലറ്റുകൾ നീക്കം ചെയ്യപ്പെടാൻ ഇടയാക്കുന്നുവെന്നാണ്.
ഇതാണ് രക്തം കട്ടപിടിക്കുന്നതിലേക്കും പ്ളേറ്റ്ലറ്റ് തോത് കുറയുന്നതിലേക്കും നയിക്കുന്നത്. ഇത് മരണ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ജലദോഷത്തെ സാധാരണ രോഗമായി കാണാതെ, വേണ്ട ചികിൽസാ രീതികൾ സ്വീകരിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നേരത്തെയുള്ള രോഗനിർണയത്തിലേക്കും ചികിൽസാ രീതികളിലേക്കും വിരൽ ചൂണ്ടുന്നതാണ് പുതിയ പഠനമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
Tech| 500 വര്ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!