തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടു ആദ്യമെടുത്ത കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ രാഹുലിന് ഇന്ന് തന്നെ പുറത്തിറങ്ങാനാകും. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ടു കേസുകളിൽ രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജില്ലാ ജയിലിൽ വെച്ച് കന്റോൺമെന്റ് പോലീസാണ് രണ്ടു കേസിൽ ഇന്നലെ രാഹുലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഈ സമയത്ത് തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.
Most Read| ‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ട’; വിമർശിച്ചു ജി സുധാകരൻ