മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചാണ് കേസിലെ മുഴുവൻ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ സ്വദേശികൾ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലാം, അബ്ദുൽ കലാം എന്ന സലാം, ദാറുസബീൻ,, സറഫുദ്ദീൻ, മൻഷാദ്, ജസീബ് രാജ, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ.
കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. തുടർന്ന്, പ്രതികളുടെ ഭാഗം കൂടി കേട്ട ശേഷം ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് ശക്തമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെങ്ങന്നൂർ, കായംകുളം, ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കോടതിയിൽ സുരക്ഷ ഒരുക്കിയത്.
2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും മകളുടെയും മുന്നിൽ വെച്ച് വെട്ടിക്കൊന്നത്. ഡിവൈഎസ്പി എൻആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 156 സാക്ഷികൾ, ആയിരത്തോളം രേഖകൾ, നൂറിൽപ്പരം തൊണ്ടി മുതലുകൾ എന്നിവ തെളിവിനായി ഹാജരാക്കി. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനൊപ്പം ക്രിമിനൽ ഗൂഢാലോചന, അന്യായമായ സംഘം ചേരൽ, ലഹള, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ, ആയുധനിയമ പ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേത് ആയിരുന്നു ഇത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന നിലയിൽ പിന്നീട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ മണ്ണഞ്ചേരിയിൽ വെച്ച് കൊലപ്പെടുത്തി. അതിന്റെ പിറ്റേന്ന് രാവിലെ ആയിരുന്നു രഞ്ജിത്തിനെ വധിച്ചത്.
Most Read| കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് ജീവനക്കാരെ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന