മലപ്പുറം: എടവണ്ണപ്പാറയിൽ 17 വയസുകാരിയെ ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെയാണ് (43) പോക്സോ നിയമപ്രകാരം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു.
പ്രതി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ളസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം വീട്ടിൽ നിന്ന് 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പുഴയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ കുട്ടിയെ മരിച്ച നിലയിൽ കണ്ട സ്ഥലത്തിന് സമീപം കണ്ടിരുന്നതായി വിവരമുണ്ട്.
അയൽവാസികളിൽ ചിലർ അടുത്തേക്ക് ചെന്നപ്പോൾ ഇവർ മുഖംനൽകാതെ ബൈക്ക് ഓടിച്ച് പോയിരുന്നു. ഇത് സംശയത്തിന് ആക്കം കൂട്ടുന്നതായി ബന്ധുക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.
Most Read | കോൺഗ്രസ് സീറ്റുവിഭജനം വിജയത്തിലേക്ക്; ഡെൽഹി സഖ്യ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും