ന്യൂഡെൽഹി: ഡെൽഹിയിലെ എഎപി (ആംആദ്‌മി പാർട്ടി)- കോൺഗ്രസ് സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മൽസരിക്കാനാണ് ധാരണ. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ കോൺഗ്രസ് നേതൃത്വം തയ്യാറായെന്നാണ് സൂചന. ഇന്നലെ ഉത്തർപ്രദേശിൽ കോൺഗ്രസ്-സമാജ്‌വാദി പാർട്ടി സഖ്യം ഇരുപാർട്ടികളും പ്രഖ്യാപിച്ചിരുന്നു.
വിവിധ സംസ്‌ഥാനങ്ങളിലെ സഖ്യങ്ങളിൽ ധാരണയായ ശേഷം ‘ഇന്ത്യ’ സഖ്യ യോഗം ഡെൽഹിയിൽ ചേരുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് നൽകിയ ഊർജം ഇന്ധനമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റുവിഭജനം എത്രയും വേഗം പൂർത്തിയാക്കാനാണ് മുന്നണിയുടെ ശ്രമം. ചർച്ചകൾ ഫലം കണ്ടാൽ ഭൂരിഭാഗം സീറ്റുകളിലും ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്‌ഥാനാർഥി വരും.
അതേസമയം, മുൻനിശ്‌ചയിച്ച പ്രകാരം കേരളം, പഞ്ചാബ് സംസ്‌ഥാനങ്ങളിൽ പൊതു സ്‌ഥാനാർഥി ഉണ്ടാവില്ല. നിലവിൽ ബംഗാളിലാണ് തർക്കം രൂക്ഷം. തൃണമൂൽ കോൺഗ്രസുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലേക്ക് ഉടൻ കടക്കുമെന്ന് നേതാക്കൾ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മഹാരാഷ്‌ട്ര കോൺഗ്രസ് നേതൃയോഗം ഇന്ന് ദാദറിലെ പാർട്ടി ആസ്‌ഥാനത്ത് ചേരുന്നുണ്ട്.
മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം. ശനിയാഴ്‌ച നടക്കുന്ന മഹാവികാസ് അഘാഡി യോഗത്തിന് മുന്നോടിയായി സ്‌ഥാനാർഥി നിർണയം പൂർത്തിയാക്കാനാണ് ധാരണ. കോൺഗ്രസ് മൽസരിക്കുന്ന സീറ്റുകൾ ഉദ്ധവ് വിഭാഗം ശിവസേനയും എൻസിപി പവാർ വിഭാഗവും ആവശ്യപ്പെട്ടതടക്കം യോഗത്തിൽ ചർച്ചയാകും. അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും നാളെയും ഉണ്ടാവില്ലെന്ന് കോൺഗ്രസ് അറിയിച്ചു.
യുപിയിലെ കാൺപൂരിലാണ് രാഹുലിന്റെ യാത്ര ഇന്നലെ അവസാനിച്ചത്. ഇനി ശനിയാഴ്‌ച മൊറാദാബാദിൽ നിന്ന് യാത്ര വീണ്ടും തുടങ്ങും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശനിയാഴ്‌ച യാത്രയിൽ പങ്കെടുക്കും. 26 മുതൽ മാർച്ച് ഒന്നുവരെ യാത്ര നിർത്തിവെക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. സ്‌ഥാനാർഥി നിർണയ യോഗം ഡെൽഹിയിൽ നടക്കുന്നതിനാലാണ് യാത്ര നിർത്തിവെക്കുന്നത്.
Most Read| യുവകർഷകന്റെ മരണം; ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെച്ചു