ന്യൂഡെൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. അപ്രതീക്ഷിത പേരുകൾ പട്ടികയിൽ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധിച്ച് ചർച്ച നടത്തി.
സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റമാണ് കോൺഗ്രസ് വരുത്തിയിരിക്കുന്നത്. കെ മുരളീധരനെ തൃശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോൺഗ്രസ് സർപ്രൈസ് സ്ഥാനാർഥി പട്ടിക. പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലത്തിൽ, സുരേഷ് ഗോപിയുമായുള്ള നേരിട്ടുള്ള മൽസരത്തിന് മുരളീധരൻ ഇറങ്ങും.
മുരളീധരൻ ഒഴിയുന്ന വടകര മണ്ഡലത്തിൽ കെകെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിൽ എംഎൽഎയെ ഇറക്കും. സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫിയെ വടകരയിൽ മൽസരിപ്പിക്കുന്നത്. ആലപ്പുഴയിൽ കെസി വേണുഗോപാലും സ്ഥാനാർഥിയാകും. സംഘടനാ ചുമതലയുള്ളതാണ് കെസി വേണുഗോപാലിന്റെ കാര്യത്തിൽ അവസാനവട്ടം വരെ പാർട്ടിയെ കുഴച്ചത്. കണ്ണൂരിൽ കെ സുധാകരൻ തന്നെ മൽസരിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. ബാക്കി സിറ്റിങ് എംപിമാർ എല്ലാവരും തുടരും.
തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, പത്തനംതിട്ടയിൽ ആന്റോ ആന്റണി, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡൻ, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്, ചാലക്കുടിയിൽ ബെന്നി ബെഹനാൻ, പാലക്കാട് വികെ ശ്രീകണ്ഠൻ, ആലത്തൂരിൽ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവൻ, കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എന്നീ സിറ്റിങ് എംപിമാർ വീണ്ടും മൽസരത്തിനിറങ്ങും. ടിഎൻ പ്രതാപന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ ധാരണയായി.
അതേസമയം, സംഘടനാ ചുമതലയുടെ തിരക്കുകൾ മൂലം കെസി വേണുഗോപാൽ സ്ഥാനം ഒഴിഞ്ഞാൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പകരം സ്ഥാനാർഥിയാക്കും. വയനാടിന് പുറമെ രാഹുൽ ഗാന്ധി യുപിയിലെ അമേഠിയിലും മൽസരിച്ചേക്കും. യുപി സ്ഥാനാർഥികളെ വരും ദിവസങ്ങളിൽ തീരുമാനിക്കും. തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സോണിയ ഗാന്ധി, കെസി വേണുഗോപാൽ, കെ സുധാകരൻ, വിഡി സതീശൻ, ശശി തരൂർ രമേശ് ചെന്നിത്തല, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്തു.
Most Read| ഉജ്വല യോജന സബ്സിഡി തുടരാൻ കേന്ദ്രം